Thursday, 12 June 2025

മുറിവുണക്കി

 വാക്കുതട്ടി മുറിപ്പെടുമ്പോഴെല്ലാം 

കയ്പ്പുള്ളൊരുകവിതയതിൽ 

പിഴിഞ്ഞൊഴിക്കുക 

മുറിഞ്ഞു മുറിഞ്ഞങ്ങനെ

 വേദനകളറ്റുപോകുന്നതറിയാം

 പിന്നെ പിടച്ചിലൊന്നടങ്ങുമ്പോൾ

പതിയെ 

ഓർമ്മയുടെ കവിതകല്ലിച്ച കടത്തിണ്ണയിലേക്ക് നടന്ന്

 പകരമൊരു കവിതയ്ക്കവിടെ 

വിത്തിട്ടു മടങ്ങുക 

വഴിയിൽ ഒരു മുറിവുണക്കിയാൽ സ്വയം മുളച്ചു പൊന്തുക..... 

അറിയാതെപോയത്...

 ശബ്ദങ്ങൾക്കിടയിൽ

മരവിച്ച മൗനങ്ങളാരും കേൾക്കാറില്ല

ചിരിചെപ്പിനുള്ളിലെ

തളർന്ന തേങ്ങലുകളാരും തേടാറില്ല

വിടർന്ന മുഖങ്ങൾക്കിടയിൽ

അടർന്ന ദുഃഖങ്ങളാരും കാണാറില്ല

ഉണ്ടു നിറഞ്ഞ വയറുകൾ

വിശപ്പിന്റെ ദൈന്യമോർത്ത് കരയാറില്ല

ആർഭാടത്തിനിടയിലാരും

ദാരിദ്ര്യത്തിന്റെ ശൂന്യതയെ ശ്രദ്ധിക്കാറുമില്ല

തിരക്കു കൊണ്ടാവണം

കൂട്ടത്തിലൊരുവന്റെ

മരണമറിയുന്നതു പോലും

ശവമടക്കിനു ശേഷവും !

അങ്ങനെയങ്ങനെ

അറിയാതെ പോയതെല്ലാം

അറിവുകളായിരുന്നുവെന്നറിയുമ്പോഴേക്കും

ഭൂതത്തിന്റെ ശ്രാദ്ധമുണ്ടെത്തിയ

വർത്തമാനത്തിനും

കാലം

ചിതയൊരുക്കി കഴിഞ്ഞിരിക്കും....


മുറിവുണക്കി

 വാക്കുതട്ടി മുറിപ്പെടുമ്പോഴെല്ലാം  കയ്പ്പുള്ളൊരുകവിതയതിൽ  പിഴിഞ്ഞൊഴിക്കുക  മുറിഞ്ഞു മുറിഞ്ഞങ്ങനെ  വേദനകളറ്റുപോകുന്നതറിയാം  പിന്നെ പിടച്ചിലൊ...